കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്താരത്തിനായി നടിമാരായ ഗീതു മോഹൻദാസും സംയുക്ത വർമയും കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്. കുഞ്ചാക്കോ ബോബനെയും ഇന്ന് വിസ്തരിക്കും. നാളെ സംവിധായകൻ ശ്രീകുമാർ മേനോനെ വിസ്തരിക്കും. നടൻ സിദ്ധിഖിനെയും നടി ബിന്ദു പണിക്കരെയും കോടതിയിൽ ഇന്നലെ വിസ്തരിച്ചിരുന്നു.
പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂർത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമണത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. അതിനാൽ ദിലീപിനെതിരെയുള്ള ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിൽ ചലച്ചിത്ര രംഗത്ത് നിന്നുള്ളവരുടെ മൊഴി നിർണായകമാണ്. 136 സാക്ഷികളെയാണ് ആദ്യ ഘട്ടത്തിൽ വിസ്തരിക്കുന്നത്.