റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഭാര്യ മെലാനിയപോലും ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയാറാകാതിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവില്‍ വഴങ്ങി. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡൻ ക്യാംപിനെ അറിയിച്ചു. മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്.
നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ചരിത്രത്തിലെ ഏറ്റവുംവലിയ മാര്‍ജിനില്‍ വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അട്ടിമറി ആരോപിച്ച ട്രംപ് ഫലം റദ്ധുചെയ്യണമെന്ന് ആവശ്യപ്പെടുകൊണ്ട് കോടതിയെ സമീപിച്ചു. യാതൊരു തെളിവുമില്ലാത്ത, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ട്രംപ് ഫലം റദ്ധാക്കാന്‍ കഴിയില്ലെന്ന് ജില്ലാ കോടതികള്‍ നിലപാടെടുത്തു. അതിനെതിരെ മേല്‍കോടതികളെ സമീപിക്കുമെന്നായിരുന്നു ഇന്നലെവരെ ട്രംപിന്‍റെ അഭിഭാഷകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മിഷിഗണിലെ അന്തിമ ഫലവും എതിരായതോടെ തോല്‍വി സമ്മതിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന സ്ഥിതിയിലായി അദ്ദേഹം.
ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തുടർ നടപടികൾക്കായി ജോ ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. പുതിയ പ്രസിഡന്റിന് സുഗമവും സമാധാനപരവുമായി അധികാരം കൈമാറുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നാണ് ഇപ്പോള്‍ ട്രംപിന്‍റെ ക്യാമ്പ് വ്യക്തമാക്കിയിരിക്കുന്നത്.