തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രിംകോടതി. സംസ്ഥാന സർക്കാറിന്റെ ഹർജിയുടെ മെറിറ്റിൽ വാദം കേൾക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച് കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷൻ ആയ 3 അംഗ ബെഞ്ചിന്റേതാണ് നടപടി.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാൽ, ഹൈക്കോടതി തന്നെ വാദം കേൾക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട് പോയതിനാൽ സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Also Read
സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.