അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം ഓഫീസില്‍ നിന്നിറങ്ങുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബൈഡന്‍ വിജയിച്ചാല്‍ അതൊരു വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ വോട്ടുകള്‍ അട്ടിമറിച്ചുവെന്നാണ് ട്രംപ് ഇതുവരെ അവകാശപ്പെട്ടത്.
നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ഇന്നിനും ജനുവരി 20നുമിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ആന്തരികഘടന ഒരു മൂന്നാം ലോക രാജ്യം പോലെയാണെന്നും ട്രംപ് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നടന്നത് തട്ടിപ്പാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു.
നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ചരിത്രത്തിലെ ഏറ്റവുംവലിയ മാര്‍ജിനില്‍ വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അട്ടിമറി ആരോപിച്ച ട്രംപ് ഫലം റദ്ധുചെയ്യണമെന്ന് ആവശ്യപ്പെടുകൊണ്ട് കോടതിയെ സമീപിച്ചു. യാതൊരു തെളിവുമില്ലാത്ത, വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ട്രംപ് ഫലം റദ്ധാക്കാന്‍ കഴിയില്ലെന്ന് ജില്ലാ കോടതികള്‍ നിലപാടെടുത്തു. അതിനെതിരെ മേല്‍കോടതികളെ സമീപിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപിന്‍റെ അഭിഭാഷകര്‍ പറഞ്ഞിരുന്നത്.