കർഷക വിരുദ്ധ നിയമത്തിനെതിരായ ദില്ലി ചലോ പ്രക്ഷോഭത്തിനിടെ പൊലീസ് കർഷകനെ തല്ലുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് രാഹുൽ ഗാന്ധി. നീല തപ്പാവണിഞ്ഞ് സിക്കുകാരനായ കർഷകൻ അക്ഷോഭ്യനായി പൊലീസ് മർദ്ദനത്തെ നേരിടുന്ന ചിത്രമാണ് രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചത്. ഈ ചിത്രം സോഷ്യൽ മീഡയയിൽ വൈറൽ ആയിരുന്നു. കർഷകർക്കെതിരായ കേന്ദ്ര സർക്കാറിന്റെ സമീപനം വിവരിക്കുന്നതാണ് ഈ ചിത്രം.
വളരെ ദുഖമുണ്ടാക്കുന്ന ചിത്രമാണിത്, ജയ് ജവാൻ ജയ് കിസാൻ എന്നതാണ് നമ്മുടെ മുദ്രാവാക്യം എന്നാൽ പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം ജവാനെ കിസാനെതിരാക്കി മാറ്റി, ഇത് അത്യന്തം അപകടമാണ് എന്നാണ് രാഹുൽ ചിത്രത്തിന് മുകളിൽ കുറിച്ചു.
പൊലീസ് നടപടികെ അപലപിച്ച് പ്രിയങ്ക ഗാന്ധിയുടെ രംഗത്തെത്തി. “ബിജെപി സർക്കാരിലെ രാജ്യത്തിന്റെ സംവിധാനം നോക്കൂ. ബിജെപിയുടെ ശതകോടീശ്വരൻ സുഹൃത്തുക്കൾ ദില്ലിയിൽ വരുമ്പോൾ അവർക്ക് ചുവന്ന പരവതാനി സ്വാഗതം ലഭിക്കുന്നു. കൃഷിക്കാർ ദില്ലിയിൽ വരുമ്പോൾ റോഡുകൾ കുഴിക്കുന്നു. കർഷകർക്കെതിരായ പോലീസ് നടപടിയെ അപലപിച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
അതെ സമയം കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രതിഷേധം മൂന്നാം ദിവസവും ആളിക്കത്തുകയാണ് ഡൽഹി അതിർത്തിയിൽ പ്രതിഷേധക്കാർ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കര്‍ഷകരെ രാജ്യതലസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ നിരവധി നേതാക്കളെ അറസ്റ്റ് ചെയ്തെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ടു പോവുകയായിരുന്നു.
ഡല്‍ഹി ബഹാദുര്‍ഗ് അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനായി ബാരിക്കേഡ് പോലെ സ്ഥാപിച്ച ട്രക്ക് ട്രാക്ടറിനോട് ബന്ധിപ്പിച്ച്, പ്രതിഷേധക്കാര്‍ വലിച്ചുനീക്കി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രെയ്ന്‍ ഉപയോഗിച്ച് സ്ഥാപിച്ച കണ്ടെയ്‌നറുകളും കര്‍ഷകര്‍ നീക്കം ചെയ്തു. നൂറു കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നായിരുന്നു കണ്ടെയ്‌നറുകള്‍ ഓരോന്നായി തള്ളി മാറ്റിയത്.
അതേസമയം, അറസ്റ്റ് ചെയ്യുന്ന സമരക്കാരെ തടവിലിടാന്‍ ജയിലുകള്‍ മതിയാവില്ലെന്നും ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ ഇതിനായി അനുവദിക്കണമെന്നും കാണിച്ച് പോലിസ് ഡല്‍ഹി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പൊലിസിന്റെ ആവശ്യം നിരസിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.