മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. തൃശ്ശൂർ പ്രസ്ക്ലബിന്റെ മീറ്റ ദ പ്രസില് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതയുമായ ഒരു ബന്ധവുമില്ലാത്ത കള്ളമൊഴിയുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പ്രാഥമിക അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. എം.എല്‍.എമാരുടെ പേരില്‍ കേസ് എടുത്തത് കൊണ്ട് താന്‍ അടക്കമുള്ളവര്‍ നിശ്ശബ്ദരാകുമെന്ന് സർക്കാർ കരുതേണ്ട. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരും. കള്ളക്കേസ് എടുത്ത് വായടപ്പിക്കാമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സർക്കാർ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഡസന്‍ യു.ഡി.എഫ്. എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുക്കാനുള്ളത് സിപിഎം തീരുമാനമാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നവർ മറ്റുള്ളവരുടെ ദേഹത്തും ചെളി പുരട്ടുന്നത് രാഷ്ട്രീയ ഗൂഢോദ്ദേശമാണെന്നും ചെന്നിത്തല പറഞ്ഞു.
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറി. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം നടന്നു കൊണ്ടിരുന്നപ്പോള്‍ അത് ശരിയായ ദിശയിലൂടെ ആണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേ എന്നു പറഞ്ഞതും മുഖ്യമന്ത്രിയാണ്. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര ഏജന്‍സികള്‍ വന്നതോടെ യുദ്ധപ്രഖ്യാപനമാണ് കണ്ടത്. ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതല്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറയുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവർ സ്വര്‍ണക്കടത്തില്‍ കുറ്റവാളികള്‍ ആണെന്ന് ഇപ്പോള്‍ തെളിയുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കേസില്‍ ജയിലിലാണ്. ഇത്തരത്തിൽ അസാധാരണമായ സാഹചര്യമാണ് കേരളത്തിലുള്ളത്. സിപിഎമ്മും സര്‍ക്കാരും ഏറ്റവും വലിയ അപചയം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.