സോളാർ കേസിൽ സത്യം അധികകാലം മറച്ചുവെക്കാനാകില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാറുമനായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോള്‍ ദുഃഖിക്കുകയോ ഇപ്പോള്‍ സന്തോഷിക്കുകയോ ചെയ്യുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സത്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാർ എംഎൽഎയാണെന്ന് ശരണ്യ മനോജ് കുമാറിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരുടെയും പേര് പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. സോളാര്‍ കേസില്‍ സത്യം പുറത്തു വരും, ആരോപണം തെറ്റെന്ന് തെളിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. സത്യം പുറത്തുവരുന്നതില്‍ അതിയായി സന്തോഷിക്കുന്നില്ല. പൊതു പ്രവര്‍ത്തകർക്ക് ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വരും. അത് സഹിക്കുക. അല്ലാതെ അതിന് പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് താനൊന്നും പറയുന്നില്ല. പുതിയ അന്വേഷണം നടത്തണമെന്ന് പറയുന്നില്ല. അതിനായി ഇനി അന്വേഷിച്ച് പണം കളയേണ്ടതില്ല. സോളാർ കേസിൽ സര്‍ക്കാരിന് ആകെയുണ്ടായ നഷ്ടം അന്വേഷണച്ചെലവാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.