നടിയെ അക്രമിച്ച കേസിലെ 11-ാം സാക്ഷിയായ മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതിയില്‍ വിസ്തരിച്ചു. നേരത്തേ പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയ മൊഴി മഞ്ജു കോടതിയിലും ആവര്‍ത്തിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശനെ ഉദ്ധരിച്ച് 'ദ ന്യൂസ് മിനുട്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ മഞ്ജു, ജഡ്ജ് ഹണി എം. വര്‍ഗീസിന് മുന്‍പാകെയാണ് മൊഴി നല്‍കിയത്. വ്യാഴാഴ്ചയായിരുന്നു വിസ്താരം. ആറുമണിക്കൂറോളം നീണ്ടുനിന്ന വിസ്താരത്തിനിടയിൽ നേരത്തേ പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയ മൊഴി മഞ്ജു ആവര്‍ത്തിച്ചു വെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശനെ ഉദ്ധരിച്ച് 'ദ ന്യൂസ് മിനുട്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പുറകില്‍ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം ആരോപണം ഉന്നയിച്ചവരില്‍ ഒരാള്‍ മഞ്ജുവാണ്. അതുകൊണ്ടു തന്നെ വിചാരണാ വേളയില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണ്ണായകമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍ ഭര്‍ത്താവും നടനുമായ ദിലീപിനെതിരെ അന്വേഷണഘട്ടത്തില്‍ നല്‍കിയ മൊഴി മഞ്ജു വിചാരണയിലും ആവര്‍ത്തിച്ചുവെന്ന വാർത്ത ശെരിയാണെങ്കിൽ ദിലീപിന്റെ നില കൂടുതൽ പരുങ്ങലിലാകും എന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മഞ്ജു വാര്യർ. അക്രമ സംഭവം നടന്ന് തൊട്ടടുത്ത ദിവസം സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അക്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിക്ക്, നടി ബിന്ദു പണിക്കര്‍, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ എന്നിവരുടെയും വിസ്താരണ നടന്നിരുന്നു. കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും കേരളത്തിന് പുറത്ത് ആയതിനാൽ എത്തിയില്ല. കൊച്ചി സിബിഐ കോടതിയിൽ അടച്ചിട്ട മുറിയിലാണ് നടപടികൾ.