മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് കൂട്ടിലടച്ച തത്തയായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു. നാലര വര്‍ഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി. കെഎസ്എഫ്ഇയിൽ ചിട്ടിയില്‍ ഗുരതരമായ ക്രമക്കേട് നടക്കുന്നു. തങ്ങള്‍ പറയുന്നതിന് വ്യത്യസ്തമായി പ്രവര്‍ത്തിച്ചാൽ വിജിലന്‍സിനെ വേട്ടയാടാൻ ശ്രമിക്കുകയാണ്. കെഎസ്എഫ്ഇയില്‍ അഴിമതി കണ്ടെത്തിയ വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്
കേരളത്തില്‍ സർക്കാറിന്റെ അഴിമതിയും കൊള്ളയും കണ്ടെത്താന്‍ പാടില്ല. തങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നും രമേശ ചെന്നിത്തല പാലക്കാട് മീറ്റ് ദ പ്രസിൽ പറഞ്ഞു.
റെയ്ഡ് സംബന്ധിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. സര്‍ക്കാരിന് ഇഷ്ടമുള്ളത് മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. വകുപ്പ് മന്ത്രി അറിയാതെ വിജിലന്‍സ് റെയ്ഡ് നടത്തില്ല. വിജിലന്‍സ് ഡയറക്ടർക്കും റെയ്ഡിനെ കുറിച്ച് അറിയാം. സിപിഎമ്മിനകത്തെ ശീതസമരത്തിന്റെ ഭാഗമായാണ് റെയ്ഡ്. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനകത്ത് നീക്കം ആരംഭിച്ചു കഴിഞ്ഞു. തോമസ് ഐസക്ക് നടത്തുന്നത് മുഖ്യമന്ത്രിക്കെതിരായ നീക്കമാണ്. വെള്ളാനയായി മാറിയ കെഎസ്എഫഇയിലെ അഴിമതി കണ്ടെത്താനുള്ള നീക്കമാണ് തടഞ്ഞത്.
പ്രതിപക്ഷ നേതാക്കൾക്കെതിരെ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെസ്എഫ്ഇയിലെ അഴിമതി അന്വേഷിക്കാന്‍ പാടില്ലെന്നാണ് സർക്കാർ നിലപാട്. ഇത് എന്ത് ന്യായമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.