നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിന് ഹാജരാകാൻ അദ്ദേഹത്തിന് സമൻസ് നൽകിയിരുന്നു. എന്നാൽ കേസിലെ 16-ാം സാക്ഷിയായ അദ്ദേഹം സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. കേരളത്തിന് പുറത്ത് ആയതിനാലാണ് അദ്ദേഹം എത്താതിരുന്നത് എന്നാണ് വിവരം. മാര്‍ച്ച് 4-ന് ഹാജരാകാനും സ്റ്റേഷന്‍ ജാമ്യം അനുവദിക്കാനും നിര്‍ദ്ദേശിച്ചുകൊണ്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. അടുത്ത വിചാരണ ദിനമായ മാര്‍ച്ച് 4-ന് കുഞ്ചാക്കോ ബോബനെ കൂടാതെ നടന്‍ മുകേഷ് എംഎല്‍എ ,റിമി ടോമി എന്നിവരെയും വിസ്തരിക്കും.
അതേസമയം, താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് കാണിച്ച് ദിലീപ് നല്‍കിയ പുതിയ ഹരജി കോടിതി പരിഗണിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനോടാണ് പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
നേരത്തെ, കേസിലെ 11-ാം സാക്ഷിയായ മഞ്ജു വാര്യരെ പ്രത്യേക വിചാരണ കോടതിയില്‍ വിസ്തരിച്ചിരുന്നു. മുന്‍പ് പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയ മൊഴി മഞ്ജു കോടതിയിലും ആവര്‍ത്തിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശനെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിലെ 14-ാം സാക്ഷി ഗീതു മോഹന്‍ദാസിനെ വെള്ളിയാഴ്ച്ച കോടതി 4- മണിക്കൂറോളം വിസ്തരിച്ചു. അതേസമയം 15-ാം സാക്ഷി സംയുക്താ വര്‍മ വിസ്തരിക്കുന്നതില്‍ നിന്നൊഴിവാക്കി. രണ്ടുപേരോടും ചോദിക്കാനുള്ള കാര്യങ്ങള്‍ സമാനമായത് കൊണ്ടാണിത്.