ഡൽഹി നിർഭയ കേസിൽ പ്രതി മുകേഷ് സിംഗിന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളി. കേസില രണ്ടാം പ്രതിയാണ് മുകേഷ് സിംഗ്. ഒന്നാം പ്രതി രാം സിംഗിന്‍റെ സഹോദരനാണ് സഹോദരാണ് ഇയാൾ. വരും ദിവസങ്ങളിൽ മറ്റ് 3 പ്രതികളും രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കും. അതേസമയം കേസിൽ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചിരുന്നു.
ഡൽഹി സർക്കാറിന്‍റെ നിലപാട് അഭിഭാഷകൻ രാഹുൽ മെഹറ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾ രാഷ്ട്രപതിക്ക് ദയഹർജി നൽകിയ സാഹചര്യത്തിലാണ് വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് ഡൽഹി സർക്കാർ അറിയിച്ചത്. ദയാഹർജിയിൽ തീരുമാനം വന്ന് 14 ദിവസത്തിന് ശേഷം മാത്രമെ വിധി നടപ്പാക്കാനാവു എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതികളുടെ ദയാ ഹർജി തള്ളണമെന്ന് ഡൽഹി സർക്കാർ ലഫ്റ്റനന്‍റ് ഗവർണർക്ക് ശുപാർശ നൽകിയിരുന്നു.
പ്രതികളായ വിനയ് ശർമ മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങൾ. എൻ വി രമണയുടെ ചേംബറിലാണ് തിരുത്തൽ ഹർജി കോടതി പരിഗണിച്ചത്. കേസിലെ 4 പ്രതികൾക്കും ഡൽഹി പാട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22 ന് രാവിലെ 7 മണിക്ക് ശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്.