തട്ടുകടയിലെ ഭക്ഷണവും ലഭ്യമാക്കാനൊരുങ്ങി ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം സ്വിഗി. ആദ്യ ഘട്ടത്തിൽ 125 നഗരങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തുകയെന്ന് സ്വിഗി അറിയിച്ചു. സ്ട്രീറ്റ് വെൻഡർ ആത്മനിഭാർ നിധിയുമായി സഹകരിച്ചാണ് സ്വിഗി ഇത് നടപ്പാക്കുന്നത്.
അഹമ്മദാബാദ്, വാരണാസി, ചെന്നൈ, ദില്ലി, ഇൻഡോർ നഗരങ്ങളിൽ പദ്ധതി വിജയമായതിനെ തുടർന്നാണ് പദ്ധതി വിപുലമാക്കാൻ തീരുമാനിച്ചത്. ഇവിടെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (എഫ്എസ്എസ്എഐ) വ്യാപാര സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്ത ശേഷം പരിശീലന പരിപാടിയിൽ പങ്കെടുക്കണം. തട്ടുകട വിഭവങ്ങൾക്കായി സ്വിഗി മൊബൈൽ ആപ്പിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സ്ട്രീറ്റ് വെൻഡർ ആത്മനിഭാർ നിധി പദ്ധതിയിലൂടെ വായ്പ എടുത്ത 36000 തട്ടുകടക്കാരുടെ വിഭവങ്ങളാണ് 125 നഗരങ്ങളിലെ ആപ്പിൽ ഉൾപ്പെടുത്തുക. ഒന്നര ലക്ഷത്തോളം പേരാണ് പദ്ധതിയിൽ വായ്പക്ക് അപേക്ഷിച്ചിരുന്നത്. അപ്ലിക്കേഷൻ കൈകാര്യം ചെയ്യൽ, മെനു ഡിജിറ്റൈസേഷൻ, വിലനിർണ്ണയം എന്നിവയിൽ തട്ടുകടക്കാർക്ക് സ്വിഗി ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്.