തിരുവനന്തപുരം: പതിനെട്ട് വയസ്സ് പൂര്‍ത്തിയായ പരമാവധി പേരെ ഉള്‍ക്കൊള്ളിച്ച് വോട്ടര്‍ പട്ടിക സംഗ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാരാതികള്‍ നല്‍കാനുള്ള അവസാന തീയതി ഈ മാസം (ഡിസംബര്‍) 31 വരെ നീട്ടി. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരായതിനാൽ വോട്ടർപട്ടിക പുതുക്കലിന് കൂടുതൽ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യർഥന കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നീട്ടിയത്.നിലവിൽ 2,63,00,000 ഓളം പേരാണ് നിലവിൽ കരട് വോട്ടർപട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂർത്തിയാകുന്ന അർഹർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ള വോട്ടർമാർക്ക് പട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്താനും സാധിക്കും.
പ്രായപൂർത്തിയായ ആരും വോട്ടർപട്ടികയിൽനിന്ന് വിട്ടുപോകാതിരിക്കാൻ 31 വരെ സമഗ്രമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉപയോഗപ്പെടുത്തും. വോട്ടർപട്ടികയിൽ എല്ലാ അർഹരെയും ഉൾപ്പെടുത്തുന്നത് വേഗത്തിലാക്കാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചർച്ച നടത്തി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
18 വയസ് തികഞ്ഞ വിദ്യാർഥികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ, ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികൾ തുടങ്ങി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകൾ മുഖേന പേരുചേർക്കാൻ സമഗ്രമായ പരിപാടികൾ ഈമാസം നടപ്പാക്കും. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന ഇതിനായി പ്രത്യേക പത്രക്കുറിപ്പുകൾ, പോസ്റ്ററുകൾ, ഹ്രസ്വ വീഡിയോകൾ, ഗവ. വെബ്സൈറ്റുകളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ലിങ്ക് ഉൾപ്പെടുത്തൽ, റേഡിയോ പ്രചാരണം തുടങ്ങിയ ഇക്കാലയളവിൽ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടര്‍ പട്ടികയുടെ സമഗ്രത ഉറപ്പുവരുത്താനാണ് ആക്ഷേപങ്ങള്‍ നല്‍കാനും പുതിയവര്‍ക്കായി പേരു നല്‍കാനുമുള്ള തീയതി നീട്ടിയത്ത്.