പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വികെ ഇബ്രാംഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏറെ കാലം അന്വേഷണം നടത്തിയിട്ടും തനിക്കെതിരെ വിജിലൻസിന് തെളിവ് ലഭിച്ചിട്ടില്ലന്ന് ഇബ്രാഹിം കുഞ്ഞ് ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടിവിരുദ്ധമായി മൊബിലൈസേഷൻ ഫണ്ട് നിർമാണ കരാർ ഏറ്റെടുത്ത കമ്പനിക്ക് നൽകിയെന്ന് ആരോപണം നിലനിൽക്കില്ലെന്നും ഹർജിയിലുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ പരിഗണിച്ച് ജാമ്യം നൽകണമെന്നും അപേക്ഷിച്ചിട്ടുണ്ട്.
കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ 4 ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ നില പരിഗണിച്ച് ആശുപത്രിയിലെത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നത്. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ കസ്റ്ഡിയിൽ വിടണമെന്ന വിജിലൻസ് ആവശ്യം കോടതി തള്ളിയിരുന്നു. അതേ സമയം ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു. കർശന നിബന്ധനകളോടെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള എറണാകുളം ലേക് ഷോർ ആശുപത്രിയിൽ എത്തി 30 ന് ചോദ്യം ചെയ്യാനാണ് അനുമതി നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് 7 ഇന നിർദ്ദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുത്, ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനുട്ട് വിശ്രമം അനുദിക്കണം, ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണം തുടങ്ങിയ നിബന്ധനകളാണ് വിജിലൻസിന് നൽകിയിരിക്കുന്നത്.
കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടികൾ എടുത്തത്. ഇബ്രാഹിം കുഞ്ഞിന് ചികത്സ വേണമെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞ് അർബുദത്തിന് ചികിത്സയിലാണെന്നും കസ്റ്റഡിയിൽ വിട്ടാൽ അണുബാധക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് പരിഗണിച്ച് ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടാവുന്ന ആരോഗ്യ സ്ഥിതിയിൽ അല്ലെന്ന് കോടതി വിലയിരുത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ ഈ മാസം 18 നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുള്ള എറണാകളും ലേക് ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ ഇബ്രാംഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. എട്ടരയോടെയാണ് വിജിലൻസ് സംഘം വീട്ടിൽ എത്തിയത്. അതേ സമയം വീട്ടിൽ ഇബ്രാഹിം കുഞ്ഞിനെ കണ്ടെത്താനായില്ല. ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യമാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലാണെന്ന വിവരമാണ് വിജിലൻസിനെ ഇവർ അറിയിച്ചു. വനിതാ പൊലീസിനെ വീട്ടിൽ എത്തിച്ച് വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിൽ പരിശോധനക്ക് എത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതിയായ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഗവർണർ അനുമതി നൽകിയിരുന്നു. അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്. പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് ചട്ടവിരുദ്ധമായി മുന്‍കൂര്‍ പണം നല്‍കിയതിൽ അഴിമതിയുണ്ടെന്ന കേസിലാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തത്. ഇതേ കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ്, തനിക്കിതില്‍ പങ്കില്ലെന്നും ,അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു. ടി ഒ സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വി കെ ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിചേർത്തത്.