കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി ദക്ഷിണ മേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് റിപ്പോർട്ടിലുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അഭിഭാഷകൻ എഴുതി നൽകിയ അപേക്ഷയിൽ ഒപ്പിടുകമാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ടിലുണ്ട്. ജയിൽ ഡിജിപി റിപ്പോർട്ട് ഉടൻ കൈമാറും. ജയിൽ ഡിജിപി റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.
ജയിൽ ഡിഐജി അജയകുമാറാണ് അന്വേഷണം നടത്തിയത്. സ്വപ്ന അട്ടക്കുളങ്ങര ജയിലിലെത്തിയ ഒക്ടോബർ 14 മുതലുള്ള സിസിടിവി ദൃശ്യങ്ങൾ ഡിഐജി പരിശോധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരും ബന്ധുക്കളും മാത്രമാണ് സ്വപ്നയെ വന്ന് കണ്ടിട്ടുള്ളത്. ഒരു പ്രാവശ്യം മാത്രം ഫോൺ ചെയ്തു. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അമ്മയെ ഫോൺ ചെയ്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജയിലിൽ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നും, സ്വർണ കടത്ത് കേസിൽ ഉൾപ്പെട്ട ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും ജയിലിൽ എത്തിയ ചിലർ പറഞ്ഞുവെന്നും സ്വപ്ന കോടതിയിൽ എഴുതിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയെ കുറിച്ച് അന്വേഷിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്വപ്നയുടെ സുരക്ഷ ശക്തമാക്കാൻ കോടതി ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടു.