അമരാവതി: ആന്ധ്രപ്രദേശ് എലൂരുവിലെ അജ്ഞാതരോഗം ബാധിച്ച സ്ഥലത്തെ അരിയില്‍ മെര്‍കുറി അംശം കണ്ടെത്തി. രോഗം ബാധിച്ചവരുടെ ഭക്ഷണത്തില്‍ അസാധാരണമായ വിധത്തില്‍ മെര്‍കുറി അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ദരുടെ ഉപദേശം തേടി മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി. എയിംസും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് നടത്തിയ രക്ത സാമ്പിള്‍ പരിശോധനയില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയിരുന്നു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ന്യൂട്രീഷന്‍ നടത്തിയ പരിശോധനയിലാണ് അരിയിലും പച്ചക്കറികളിലും അമിതമായ അളവില്‍ മെര്‍ക്കുറിയുടെ അംശം അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയത്. രോഗികളുടെ രക്തത്തില്‍ ഓര്‍ഗാനോഫോസ്ഫറസിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. അവ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചത് എങ്ങനെയെന്നറിയാന്‍ വിദഗ്ദപരിശോധന ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗം ബാധിച്ച പ്രദേശത്തെ വായു, ജലം, പാല്‍ എന്നിവയില്‍ നടത്തിയ പരിശോധനയില്‍ മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.
ചര്‍ദ്ദി, കടുത്ത തലവേദന, അപസ്മാരം, മയക്കം തുടങ്ങിയ ലക്ഷണങ്ങളോടുകൂടി ഡിസംബര്‍ അഞ്ചിനാണ് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക കേസുകളിലും പതിനഞ്ച് മിനുറ്റ് മാത്രമാണ് രോഗലക്ഷണം പ്രകടിപ്പിച്ചത്. ഇതുവരെ രോഗം ബാധിച്ച് 600 പേരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. സമാനലക്ഷണങ്ങളുളള രണ്ടുപേര്‍ ഡിസംബര്‍ 10ന് മരിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് സംസ്ഥാനം അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം ദിവസേനയുളള രോഗബാധിതരുടെ എണ്ണം കുറഞ്ഞു. ആകെ രോഗബാധിതരുടെ എണ്ണം 613 ആണ്. ഇതില്‍ 13 പേരാണ് ചികിത്സയിലുളളത്. ബാക്കിയുളളവരെ ഡിസ്റ്റാര്‍ജ് ചെയ്തു. ഇതുവരെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ലെന്നും വിശദമായ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞു.