ഡല്‍ഹി: നടിയെ അക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി അടുത്ത ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുക. വിചാരണ കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണക്കിടെ പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ കോടതി ഇടപെട്ടിട്ടില്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് സാക്ഷി മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്ചയുണ്ടായതായും പരാതിയുണ്ട്. കോടതിയുടെ ഇടപെടലിനെ കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നതിയിച്ചിരിക്കുന്നത്.
വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ കേസിലെ പ്രതിയായ നടൻ ദിലീപ് തടസ ഹർജി നൽകിയിട്ടുണ്ട്. കേസിലെ പ്രതിയായ തന്റെ ഭാഗം കേൾക്കാതെ സംസ്ഥാന സർക്കാറിന്റെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് ദിലീപ് സുപ്രീം കോടതിയെ അറിയിച്ചു.
വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളിയ ഹൈക്കോടതി കേസിലെ വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതിനാൽ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കോടതി മാറ്റണമെന്ന ആവശ്യം തള്ളിയതിന് തൊട്ടുപിന്നാലെ കേസിലെ സ്പെഷൻ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് വിചാരണ കോടതി പരിഗണിച്ചപ്പോഴാണ് രാജിക്കാര്യം എ സുകേശൻ കോടതിയെ അറിയിച്ചത്. തന്റെ രാജി ആഭ്യന്തര അഡീഷണൽ സെക്രട്ടറിക്ക് നൽകിയെന്നും സുകേശൻ കോടതിയെ അറിയിച്ചു.
2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്ന നടിയെ വാഹനത്തിൽ പിന്തുടർന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.