അഫ്ഗാനിസ്ഥാന്റെ കിഴക്കൻ ഖോസ്റ്റ് പ്രവിശ്യയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'ഒരു ഫുട്ബോൾ മത്സരത്തിനിടെ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു' എന്ന് പ്രദേശത്തെ പോലീസ് മേധാവി സയ്യിദ് അഹ്മദ് ബാബസായി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണെന്ന് താലിബാൻ വ്യക്തമാക്കിയതിനു തൊട്ടുപിറകെയാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം താലിബാൻ സുരക്ഷ ഉറപ്പു നല്‍കുകയും, കാബൂൾ സർക്കാരുമായി ചർച്ച നടത്താമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തതാണ്. പകരം 14 മാസത്തിനുള്ളിൽ വിദേശ സേന അഫ്ഗാനിസ്ഥാനിൽ നിന്നും പൂര്‍ണ്ണമായും പിന്മാറുകയും ചെയ്യും.
എന്നാല്‍ തടവുകാരെ വിട്ടയക്കാനുള്ള നീക്കത്തിന് തന്റെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും, ഇതു തീരുമാനിക്കേണ്ടത് അമേരിക്കയല്ലെന്നും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തടവുകാരെ വിട്ടയക്കുന്നത് തുടര്‍ന്നു നടക്കേണ്ട ചര്‍ച്ചകളുടെ ഭാഗമായി സംഭവിക്കേണ്ട കാര്യമാണെന്ന് ഗനിയുടെ വക്താവും പ്രതികരിച്ചു. കരാറില്‍ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.