ഇന്നത്തെ ദിവസത്തിനായാണ് താൻ ജീവിച്ചതെന്ന് മനുഷ്യാവകാശപ്രർത്തകനും, ആക്ഷൻ കമ്മിറ്റി ചെയർമാനുമായ ജോമോൻ പുത്തൻപുരക്കൽ. അഭയ കൊലക്കസിൽ നീതിക്കായി ജോമോനാണ് കഴിഞ്ഞ 28 വർഷം പോരാടിയത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് നാളെ ശിക്ഷ വിധിക്കുമ്പോൾ തന്റെ ജീവിതം ഇന്ന് അവസാനിച്ചാലും ദുഖമില്ലെന്ന് ജോമോൻ പുത്തൻ പുരക്കൽ പറഞ്ഞു. കേസിൽ വിധി വന്ന ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിലെ പ്രതികൾ തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. സത്യം പുറത്തുവരാനായി തന്റെ കൂടി സഭയായ ക്നാനായ സഭ ചെറുവിരൽ പോലും അനക്കിയില്ല. കേസിൽ സിബിഐ പ്രോസിക്യൂട്ടർ ആത്മാർത്ഥമായി പ്രവർത്തിച്ചു. അഭയക്ക് നീതിലഭിക്കാനായി കോടതി ആത്മാർത്ഥമായി ശ്രമിച്ചു. പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. സാക്ഷിയായ അടക്കാ രാജുവിനെ വിലക്കെടുക്കാൻ ശ്രമിച്ചു. ദൈവം അടക്കാ രാജുവിന്റെ രൂപത്തിലാണ് വന്നത്. കേസിൽ നീതിനടപ്പായതിന്റെ അവകാശം ഉന്നയിച്ച് പലരും ഇപ്പോൾ മുന്നോട്ട് വന്നിട്ടുണ്ട്. അഭയയുടെ അച്ഛനെയും അമ്മയെും സെക്രട്ടറിയേറ്റിന് മുമ്പിൽ ധർണയിരിക്കാൻ കൊണ്ടുവന്നപ്പോൾ സഹോദരൻ എതിർത്തിരുന്നു. കേസ് തെളിയില്ലെന്നായിരുന്നു സഹോദരന്റെ നിലപാട്. തന്നെ ഒറ്റപ്പെടുത്താനും കുടുംബം ഇല്ലാതാക്കാനും ശ്രമിച്ചെന്നും ജോമോൻ പുത്തൻ പുരക്കൽ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയ സിബിഐ കോടതി നാളെ ശിക്ഷ വിധിക്കും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനൽകുമാറാണ് വിധി പ്രസ്താവിച്ചത്. കോട്ടയം പയസ് ടെൻത്ത് കോൺവെന്റിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.