കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ കുത്തിക്കൊന്ന കേസിൽ 3 പ്രതികൾ പിടിയിൽ. ഒന്നാം പ്രതിയും യൂത്ത് ലീഗ് പ്രാദേശിക നേതാവുമായ ഇർഷാദ്, ഇസ്ഹാഖ്, ഹസൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എംഎസ്എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റാണ് ഹസൻ. ഇയാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. കൊലപതാക ശ്രമത്തിനിടെ പരുക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇർഷാദിനെ ഇന്നലെ വൈകീട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ചികിത്സക്കായി ഇർഷാദിനെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഔഫിനെ കുത്തിയത് ഇർഷാദാണെന്ന് ഇസ്ഹാക്ക് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇസ്ഹാക്കാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. കത്തികൊണ്ടുള്ള കുത്തിൽ ഹൃദയ ധമനിക്ക് ഗുരുതരമായ പരുക്കേറ്റാണ് ഔഫ് മരിച്ചത്. രക്തം വാർന്നതും മരണകാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാകുന്നുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യൂത്ത് ലീഗ് പ്രവർത്തകനായ ഷാഹിറും സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്യലിന് ശേഷം 3 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. തുടർന്ന് കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. കൊലപാതകം ആസൂത്രമാണെന്നാണ് പൊലീസ് നിഗമനം. തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിനുണ്ടായ തിരിച്ചടിയാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.