കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്.
പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. കൊവിഡിനെ തുടർന്ന് മിതമായ രീതിയിലാണ് വത്തിക്കാനിൽ ചടങ്ങുകൾ നടന്നത്. പതിവിനുവിപരീതമായി രണ്ട് മണിക്കൂർ നേരത്തേതന്നെ ഇക്കുറി പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചു. ഇറ്റലിയിൽ രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ വിശ്വാസികൾക്ക് രാത്രിയിൽ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകൾ നേരത്തെയാക്കിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഫ്രാൻസിസ് മാര്‍പ്പാപ്പ ഒഴികെ മുഴുവൻ ആളുകളും മാസ്ക് ധരിച്ചിരുന്നു. ജോര്‍ദാനിലും ബെത്‍ലഹേമിലുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇങ്ങനെ തന്നെയാണ്. ദേവാലയങ്ങളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് പങ്കെടുത്തത്. മാഞ്ചർ ചത്വരം ഒഴിഞ്ഞുകിടന്നു. അതേസമയം ബ്രസീലില്‍ കൊവിഡ് പ്രോട്ടോക്കോളുകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്.