വിമോചകനും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ ജന്മദിനമാണ് ലോകമാകെ ക്രിസ്മസ്സായി ആഘോഷിക്കുന്നത്. ദൈവരാജ്യത്ത് അടിമകളും ഉടമകളുമില്ല. പിന്നെങ്ങനെ ദൈവ സൃഷ്ടമായ ഭൂമിയിൽ അടിമകളും ഉടമകളുമായി മനുഷ്യവംശം വിഭജിക്കപ്പെട്ടു? മനുഷ്യരെ കെട്ടിയിട്ട വിശ്വാസപരമായ നുണകളെ ചോദ്യം ചെയ്യാനും നുണകളോടൊത്ത് ജീവിക്കേണ്ടി വരുന്ന മനുഷ്യരിലേക്ക് സത്യത്തിൻ്റെ സുവിശേഷമെത്തിക്കാനുമാണ് ക്രിസ്തു ശ്രമിച്ചത്. സർവ്വവിധ വിവേചനങ്ങളെയും നിരാകരിക്കുന്ന സോഷ്യലിസ്റ്റു യുക്തിയിലാണ് ക്രിസ്തു തൻ്റെ സുവിശേഷങ്ങൾ ആരംഭിക്കുന്നത് തന്നെ.തന്നെപ്പോലെ അപരനെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന സുവിശേഷ വചനങ്ങളിലൂടെയാണ് മനുഷ്യ മനസ്സുകളിൽ സമഭാവനയുടെയും സാഹോദര്യത്തിൻ്റെയും തെളിനീർ പകർന്നത്. റോമാ സാമ്രാജ്യത്തിന് കീഴിൽ നരകജീവിതം നയിക്കേണ്ടിവന്ന ചൂഷിതരും പീഡിതരുമായ മനുഷ്യരുടെ വിമോചകനായിട്ടാണ് ബെത് ലെഹ്മിലെ പുൽകൂട്ടിൽ യേശുക്രിസ്തു ജനിക്കുന്നതും അധീശത്വാധികാര ശക്തികൾക്കെതിരായി അടിമവർഗ്ഗങ്ങളുടെ നിലക്കാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ദൈവപുത്രനായി ജീവിക്കുന്നതും പിന്നീട് കുരിശിലേറി രക്തസാക്ഷിത്വം വരിക്കുന്നതും.
വിശുദ്ധ കുടുംബം
വിശുദ്ധ കുടുംബമെന്ന തങ്ങളുടെ വിഖ്യാത കൃതിയിൽ മാർക്സും എംഗൽസും ക്രൈസ്തവദർശനങ്ങളുടെയും മാർക്സിസത്തിൻ്റെയും മൂലസ്രോതസുകളെ അപഗ്രഥനം ചെയ്യുന്നുണ്ട്. ആദ്യകാല ക്രൈസ്തവസഭയോട് ആധുനിക തൊഴിലാളി വർഗ്ഗപ്രസ്ഥാനത്തെ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തു മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും തമ്മിൽ ഉറച്ച രാഷ്ട്രീയ ബന്ധം പുലർത്താനുള്ള ദാർശനിക സാധ്യതകളെ തുറന്നിടുന്നുണ്ട്. അധികാരിവർഗ്ഗങ്ങളുടെ പ്രത്യയശാസ്ത്രമായി അധ:പതിപ്പിച്ച മതത്തെ വിമോചനാത്മകമായ തലങ്ങളിൽ വായിച്ചെടുക്കാനുള്ള ശ്രമങ്ങൾ പിൽക്കാലത്ത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉയർന്നു വരികയും ചെയ്തു.
ദരിദ്രരെ ഒറ്റിക്കൊടുക്കുന്നവർ ക്രിസ്തുവിനെ ഒറ്റികൊടുക്കുന്നു
നിയോലിബറൽ മുതലാളിത്തം സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയുടെയും സാമ്പത്തികത്തകർച്ചയുടെയും പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ മാർക്സിൻ്റെ മുതലാളിത്ത വിമർശനങ്ങളുടെ സത്താപരമായ പ്രസക്തിയിൽ നിന്നാണ് തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത്.
1971 ൽ ചിലിയിലെ പാതിരിമാരെ അഭിസംബോധന ചെയ്തുസംസാരിക്കവെ മഹാനായ ഫിദൽ കാസ്ട്രോ പറഞ്ഞ വാക്കുകൾ ''ദരിദ്രരെ ഒറ്റികൊടുക്കുന്നവർ ക്രിസ്തുവിനെയും ഒറ്റികൊടുക്കുന്നുവെന്നാണ്.''
കടുത്ത ദരിദ്രപക്ഷപാതിത്വത്തിൻ്റെയും അടിമകളും പീഢിതരുമായ മനുഷ്യരുടെ വിമോചന സ്വപ്നങ്ങളുടെയും തിളച്ചുമറിയുന്ന വാക്കുകളും ആശയങ്ങളുമാണ് ബൈബിളിലെ ഗിരിപ്രഭാഷണത്തിലൂടെ യേശുക്രിസ്തു മുന്നോട്ട് വെക്കുന്നതെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. മുതലാളിത്തം സൃഷ്ടിച്ച വൈ യക്തികവും സ്വാർത്ഥപൂർണ്ണവും മത്സരാധിഷ്ഠിതവുമായ മൂല്യങ്ങൾക്കപ്പുറം മനുഷ്യരുടെ സാമൂഹ്യപരതയെ ഉയർത്തിയെടുക്കുകയാണ് ഭൂമിയിൽ സന്മനസ്സുള്ള എല്ലാവരുടെയും ഉത്തരവാദിത്വമായിരിക്കുന്നത്.