പ്രത്യേക നിയമസഭ വിളിക്കാനുള്ള സർക്കാർ ശുപാർശയിൽ ഗവർണറുടെ നിലപാട് പോസിറ്റീവാണെന്ന് മന്ത്രിമാരായ എകെ ബാലനും, സുനിൽ കുമാറും. നിയമസഭാ സമ്മേളനം വിളിക്കണമെന്ന സർക്കാർ ശുപാർശയിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകായിയരുന്നു ഇരുവരും. ഗവർണർ ചില നിർദ്ദേശങ്ങൾ മുന്നാട്ട് വെച്ചിട്ടുണ്ടെന്നും, നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുമെന്നും മന്ത്രിമാർ പറഞ്ഞു. 31 ന് നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ഗവർണറാണെന്ന് മന്ത്രിമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ടാണ് നിയമമന്ത്രി എകെ ബാലനും, കൃഷിമന്ത്രി വിഎസ് സുനിൽകുമാറും രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിലെ അടിയന്തര ആവശ്യം മന്ത്രിമാർ ഗവർണറെ ബോധ്യപ്പെടുത്തി. ഉച്ചക്ക് 12 .30 നാണ് മന്ത്രിമാർ ഗവർണറെ കണ്ടത്.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായി വീണ്ടും ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക. കാർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിയും. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഈ മാസം 22 ന് നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ ശുപാർശ സംബന്ധിച്ച് ഗവർണറുടെ നിലപാട് ഏവരും ഉറ്റു നോക്കുന്നതിനിടെയാണ് മന്ത്രിമാർ രാജ്ഭവനിൽ എത്തുന്നത്. സിപിഐ മുഖപത്രമായ ജനയുഗം ഗവർണറെ നിശിതമായി വിമർശിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ തള്ളിയത് വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. നടപടിയിൽ മുഖ്യമന്ത്രി ഗവർണറെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെ വിമർശിച്ച് ഗവർണറും സർക്കാറിന് കത്തുനിൽകി. കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷക നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.