കന്നഡ നടി ശ്വേത കുമാരിയെ നർക്കോട്ടിക്ക് കൺട്ടോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഏറെ നേരം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എൻസിബി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്വേതയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെടും.
കുമാരിക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് ലഹരിവസ്തു (എൻഡിപിഎസ്) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അറിയിച്ചു.ജനുവരി രണ്ടിന് നടത്തിയ തെരച്ചിലിൽ ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് എൻസിബി 400 ഗ്രാം മെഫെഡ്രോൺ പിടച്ചെടുത്തിരുന്നു.
കന്നട സിനിമാ മേഖലയിലെ മയക്കുമരുന്നു വിതരണക്കാരെ പിടികൂടുന്നതിനായി എൻസിബി നടപടികൾ വ്യാപകമാക്കിയിട്ടുണ്ട്.
മയക്കുമരുന്ന കൈവശം വെച്ചതിന് മറ്റൊരു കന്നട നടിയായ രാഗിണി ദ്വിവേദിയെ സെപ്റ്റംബറിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ താരങ്ങളുടെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ച് ലങ്കേഷ് വെളിപ്പെടുത്തിയത്. തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നർക്കോട്ടിക് ബ്യൂറോ ഇന്ദ്രജിത്തിൽ നിന്ന് വിശദമായ മൊഴി എടുക്കുകയായിരുന്നു. കേസിൽ രണ്ട് പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.