തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഡ്രൈ റണ്‍. രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെപ്പിന്റെ ഭാഗമായി നാളെ (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ ആചരിക്കും. 46 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ ഡ്രൈ റണ്‍. വെള്ളിയാഴ്ചത്തെ ഡ്രൈ റണിന്റെ (മോക് ഡ്രിൽ) ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
ഓരോ ജില്ലയിലെയും മെഡിക്കൽ കോളേജ് / ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റൺ നടത്തുന്നത്. രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുക. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉൾപ്പെടെയുള്ള കൊവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്. ജനുവരി രണ്ടിന് 4 ജില്ലകളിൽ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കൊവിഡ് ഡ്രൈ റൺ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ലാർജ് ഐ.എൽ.ആർ. 20, വാസ്‌കിൻ കാരിയർ 1800, കോൾഡ് ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്പോസബിൾ സിറിഞ്ചുകൾ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തിൽ വിതരണം ചെയ്തുവരുന്നു. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഐ സി ഡി എസ് അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ സാര്‍വ്വത്രികമായി പ്രയോഗിക്കുന്നതോടെ കൊവിഡ് ഭീഷണിയില്‍ നിന്ന് സംസ്ഥാനം കരകയരുമെന്നാണ് പ്രതീക്ഷ.