വാഷിംഗ്‌ടണ്‍: അധികാരമൊഴിയാന്‍ വെറും 9 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പച്ചക്കൊടി. ഇന്ന് പ്രതിനിധി സഭയില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് അതിനെ അനുകൂലിക്കുന്ന പ്രസ്താവനകളുമായി ചില റിപ്പബ്ലിക്കന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ രംഗത്തുവന്നത്.
സെനറ്റിലെ റിപ്പബ്ലിക്കന്‍ അംഗമായ ലിസ, ട്രംപിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. ട്രംപിന്റെ ജീവനക്കാരുടെ തലവനായ ജോണ്‍ കെല്ലി, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധി സഭാംഗമായ ആഡം കിന്‍സിങ്ങര്‍ തുടങ്ങിയവരും പരസ്യമായിതന്നെ രംഗത്ത് വന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍, ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ പ്രമേയത്തിനനുകൂലമായി നിരവധി റിപ്പബ്ലിക്കന്‍ വോട്ടുകളും ലഭിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഷിംഗ്‌ടണിലെ അക്രമങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നതിന്റെ പേരിലാണ് അമേരിക്കന്‍ പ്രതിനിധി സഭയില്‍ ഡോണാള്‍ഡ് ട്രംപിനെതിരെ ഇന്ന് ഇംപീച്ച്മെന്റിനുള്ള പ്രമേയം അവതരിപ്പിക്കുന്നത്. നേരെത്തെ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി അനുമതി നല്‍കിയിരുന്നു. ഇംപീച്ച്മെന്റില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കുറ്റക്കാരനാണ് എന്നാണ് കണ്ടെത്തുന്നത് എങ്കില്‍ അദ്ദേഹത്തിന് ഇനിയുള്ള തെരെഞെടുപ്പുക്ളില്‍ മത്സരിക്കുന്നതിന് വിലക്കുവരുമെന്നാണ് കരുതുന്നത്. അതോടൊപ്പം മുന്‍ യു എസ് പ്രസിഡന്റ് എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്നും നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിനു മുന്‍പില്‍ അമേരിക്കയുടെ അന്തസ്സ് കെടുത്തി എന്ന കുറ്റപ്പെടുത്തലാണ് അമേരിക്കന്‍ പൌരന്മാരില്‍ നിന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് നേരിടുന്നത്. വാഷിംങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായതിനെ തുടര്‍ന്നാണ് ക്യാപ്പിറ്റോള്‍ ഹാളിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ തള്ളിക്കടന്നത്. പൊലീസുമായി ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വാഷിംഗ്‌ടണില്‍ പ്രതിഷേധമല്ല കലാപമാണ് നടന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ പേരില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ്യമാധ്യമങ്ങള്‍ ഡോണാള്‍ഡ് ട്രംപിന്‍റെ എക്കൌണ്ടുകള്‍ മരവിപ്പിക്കുകയും അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ മാസം 20 നാണ് ട്രംപ് ഔദ്യോഗികമായി അധികാരക്കൈമാറ്റം നടത്തേണ്ടത്.