തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ക്രൂഡ് ഓയില്‍ ബാരലിന് 57 ഡോളര്‍ ആയതോടെയാണ് വില വർദ്ധനവ് എന്നാണ് ഔദ്യോഗിക വിശദീകരണം. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. മുംബൈയിലും ഡല്‍ഹിയിലും പെട്രോൾ വില ലിറ്ററിന് 90 രൂപയും ഡീസൽ വില 80 രൂപയും കവിഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിൽ ഡീസലിന് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വര്‍ധിച്ചത്, എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 84 രൂപ 86 പൈസയാണ്. ഡീസലിനാവട്ടെ ഇന്ന് 78 രൂപ 98 പൈസയും. കോഴിക്കോട് പെട്രോള്‍ -84.91, ഡീസല്‍ -79.03 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് -86 .73, ഡീസല്‍ -80. 73 എന്നിങ്ങനെയാണ് വില.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ധന വിലക്കയറ്റം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുമുണ്ട്. അങ്ങിനെവന്നാല്‍ വില നൂറു കടക്കും.