ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം തുറന്ന് കൊടുത്തു വിവാദത്തിലായ വി ഫോർ കൊച്ചിക്ക് പണം വേണം. കേസ് നടത്തിപ്പിനും അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാനും 3 ലക്ഷം രൂപക്കായാണ് ജനങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുള്ളത്. കടം വാങ്ങിയാണ് പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കിയത്, വക്കീലിനും കാശ് കൊടുത്തിട്ടില്ല ആകെ ദുരിതത്തിൽ ആയതിനാൽ പണം അക്കൗണ്ടിൽ നിക്ഷേപിച്ച് സഹായിക്കണെന്നാണ് വി ഫോർ കൊച്ചിയുടെ അഭ്യർത്ഥന. ഓൺലൈൻ സംഭാവനക്കായി വി ഫോർ കൊച്ചിയുടെ അക്കൗണ്ട്സ് വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.
വൈറ്റില പാലം തുറന്ന കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി ക്യാമ്പയിൻ കോഓർഡിനേറ്റർ നിപുൺ ചെറിയാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവെച്ചതിനെ തുടർന്നാണ് എറണാകുളം സെഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് ആറ് പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വൈറ്റില പാലം ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പ് വൈകീട്ട് ഏഴരയോടെയാണ് വൈറ്റില പാലത്തിന്റെ തെക്ക് ഭാഗം പ്രതികൾ തുറന്നു കൊടുത്തത്. ഈ ഭാഗത്തെ ബാരിക്കേഡുകൾ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ കാവലിലുണ്ടായിരുന്ന ഹോംഗാർഡുകൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ബാരിക്കേഡുകൾ നീക്കിയത്. പാലത്തിലേക്ക് നിരവധി വാഹനങ്ങൾ കയറി. പക്ഷെ വടക്ക് ഭാഗത്തെ ബാരിക്കേഡുകൾ നീക്കാത്തത് കാരണം വാഹനങ്ങൾ ഇവിടെ കുടുങ്ങി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തിരിച്ചുവിട്ടു. ഇതോടെ ഫ്ലൈ ഓവറിൽ വൻ ഗതാഗത കുരുക്കായി. പൊലീസ് ഏറെ പണിപ്പെട്ടാണ് പാലത്തിൽ നിന്ന് വാഹനങ്ങൾ ഒഴിപ്പിച്ചത്. കൃത്യം നടന്ന രാത്രി തന്നെ നിപുൺ ചെറിയാനെ ഫ്ലാറ്റിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ കൃത്യത്തിൽ പങ്കെടുത്ത 6 പേരെ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് പിടിയിലായി.