മലപ്പുറം കോട്ടക്കലിൽ പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ച മുസ്ലിംലീഗ് പ്രവർത്തകർ അറസ്റ്റിൽ. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായാണ് ലീഗുകാർ പൊലീസ് ജീപ്പിന് സമീപം പടക്കം പൊട്ടിച്ചത്. കോട്ടക്കൽ ടൗൺ മുതൽ ചങ്കുവെട്ടിവരെ 2 കിലോമീറ്റർ വാഹന ഗതാഗതം പൂർണമായും തടഞ്ഞായിരുന്നു ലീഗുകാരുടെ ആഹ്ളാദ പ്രകടനം. ഇതിനിടെ പടക്കം പൊട്ടിക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. തിരക്കേറിയ റോഡിൽ പടക്കം പൊട്ടിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതരായ ലീഗുകാർ പടക്കം പൊലീസ് ജീപ്പിന് സമീപം കൂട്ടിയിട്ട് പൊട്ടിച്ചു. പൊലീസ് വാഹനത്തിന് സമീപം പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു ലീഗുകാരുടെ പരാക്രമം. അപകടം കണ്ടറിഞ്ഞ് കോട്ടക്കൽ എസ് ഐ യും മറ്റു പൊലീസുകാരും അവിടെ നിന്നും ഓടിമാറി. വലിയ ശബ്ദത്തിൽ പടക്കം പൊലീസ് ജീപ്പിന് സമീപത്തു നിന്നും പൊട്ടി. സാഹസികമായി ഡ്രൈവർ അതിവേഗം ജീപ്പ് ഓടിച്ചുമുന്നോട്ട് എടുത്തു അപകടം ഒഴിവാക്കി. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളും ഇതിനിടയിൽപെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പൊലീസ് ഉടൻ തന്നെ പടക്കം പൊട്ടിച്ചയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും മറ്റ് ലീഗുകാർ തടഞ്ഞു. തുടർന്ന് ലീഗുകാരും പൊലീസും തമ്മിൽ അൽപനേരം വാക്കേറ്റം ഉണ്ടായി. 25 ഓളം കണ്ടാൽ അറിയുന്ന ലീഗുകാർക്കെതിരെ പൊലീസ് കേസെടുത്തു. അഫ്സൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ലീഗുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റു പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.