വൈറ്റില പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നു കൊടുത്ത കേസിൽ ജാമ്യം ലഭിച്ച വി ഫോർ കൊച്ചി ക്യാമ്പയിൻ കോഓർഡിനേറ്റർ നിപുൺ ചെറിയാൻ ജയിൽ മോചിതനായി. കഴിഞ്ഞ ദിവസം നിപുണിന് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ജാമ്യ തുക കെട്ടിവെച്ചതിനെ തുടർന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കോടതി റിമാന്റ് ചെയ്തതിനെ തുടർന്ന് കാക്കനാട് സബ്ജയിലിലായിരുന്നു നിപുൺ. കേസിൽ മറ്റ് ആറ് പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.പ്രതികളെ ജാമ്യത്തിൽ ഇറക്കാനും അഭിഭാഷകർക്ക് പണം നൽകാനും സാമ്പത്തിക സഹായം ജനങ്ങളോട് വി ഫോർ കൊച്ചി അഭ്യർത്ഥിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഉദ്ഘാടനത്തിന് രണ്ട് ദിവസം മുമ്പ് വൈകീട്ട് ഏഴരയോടെയാണ് വൈറ്റില പാലത്തിന്റെ തെക്ക് ഭാഗം പ്രതികൾ തുറന്നു കൊടുത്തത്. ഈ ഭാഗത്തെ ബാരിക്കേഡുകൾ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഇവിടെ കാവലിലുണ്ടായിരുന്ന ഹോംഗാർഡുകൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ബാരിക്കേഡുകൾ നീക്കിയത്. പാലത്തിലേക്ക് നിരവധി വാഹനങ്ങൾ കയറി. പക്ഷെ വടക്ക് ഭാഗത്തെ ബാരിക്കേഡുകൾ നീക്കാത്തത് കാരണം വാഹനങ്ങൾ ഇവിടെ കുടുങ്ങി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തിരിച്ചുവിട്ടു. ഇതോടെ ഫ്ലൈ ഓവറിൽ വൻ ഗതാഗത കുരുക്കായി. പൊലീസ് ഏറെ പണിപ്പെട്ടാണ് പാലത്തിൽ നിന്ന് വാഹനങ്ങൾ ഒഴിപ്പിച്ചത്. കൃത്യം നടന്ന രാത്രി തന്നെ നിപുൺ ചെറിയാനെ ഫ്ലാറ്റിൽ എത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ കൃത്യത്തിൽ പങ്കെടുത്ത 6 പേർ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് പിടിയിലായി.