കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം വാക്സിൻ നിർമാണ കമ്പനിക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിൻ വിതരണം 16 ന് ആരംഭിക്കാനിരിക്കെയാണ് നിർണായകമായ നിലപാട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. വാക്സിനേഷന് ശേഷം പാർശ്വഫലങ്ങൾ ഉണ്ടായാൽ കമ്പനികളാണ് നഷ്ടപരിഹാരം നൽകേണ്ടത്. കൂടാതെ നിയമ നടപടികളും നേരിടേണ്ടി വരും. കുത്തിവെപ്പിന് ശേഷം പാർശ്വഫലങ്ങളുണ്ടെങ്കിൽ കേന്ദ്ര സർക്കാറിനെ അറിയിക്കണം. ഇന്ത്യയിൽ കൊവിഡ് വാക്സിൻ നിർമിച്ച് നൽകിയ സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികൾക്ക് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കത്തുനൽകി.
പാർശ്വഫലങ്ങളുണ്ടായാൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യം തള്ളി. പരീക്ഷണം പൂർത്തിയാകാത്ത ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഉപയോഗിക്കുന്നതിൽ സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ചിരുന്നു.
വിതരണത്തിനായി സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.
കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിക്കുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിയ ഉടൻ തന്നെ നടപടിക്രമങ്ങൾ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് അതത് ജില്ലാ വാക്സിൻ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം വാക്സിൻ എത്തിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂർ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂർ 32,650, കാസർഗോഡ് 6,860 ഡോസ് വാക്സിനുകളാണ് ജില്ലകളിൽ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.