തിരുവനന്തപുരം: നിയമസഭയിലിന്ന് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ വ്യക്തിപരമായ അക്ഷേപങ്ങളിലേക്കും പ്രകോപനങ്ങളിലേക്കും വഴിമാറി. കോണ്‍ഗ്രസ് എംഎല്‍എ പി. ടി. തോമസ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രകോപനങ്ങളാണ് പിന്നീട് നടന്ന വാക്പോരിന് കാരണമായത്.
അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടിക്കൊണ്ട് പി. ടി. തോമസ് നടത്തിയ പ്രസംഗത്തിന്റെ മുഖ്യ അജണ്ടതന്നെ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കലായിരുന്നു എന്ന് വെളിവാക്കുന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച വിഷയങ്ങളും അത് അവതരിപ്പിച്ച ശൈലിയും. സ്വപ്ന, സ്വര്‍ണ്ണക്കടത്ത്, കേന്ദ്ര അന്വേഷണം, മുഖ്യമന്ത്രിയുടെ മകളുടെ വിവാഹം എന്നിവയിലൂടെ നിരന്തര ആരോപണവുമായി കടന്നുപോയ പി. ടി. തോമസ്, മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നിരുന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാവുകയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണെന്നും ഈ പശ്ചാത്തലത്തില്‍ മറ്റെല്ലാം മാറ്റിവെച്ചുകൊണ്ട് നിയമസഭ ഇക്കാര്യം ചര്‍ച്ച് ചെയ്യണമെന്നുമാണ് അടിയന്തര പ്രമേയാവതരണത്തിന് അനുമതിതേടി പി ടി തോമസ് പറഞ്ഞത്.
കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്നതാണ് ഇ എം എസിന്റെ റെക്കോര്‍ഡ് എന്നാല്‍ കേരളത്തില്‍ ആദ്യം ജയിലില്‍ പോയ മുഖ്യന്ത്രി എന്നതായിരിക്കും പിണറായിക്ക് ഭാവിയില്‍ കിട്ടാന്‍പോകുന്ന റെക്കോര്‍ഡ് എന്നും പി ടി തോമസ് പരിഹസിച്ചു. രണ്ടാം നവോഥാന നാകനായ പിണറായി വിജയന്‍ അധോലോക നായകനായി മാറരുതെന്നും ഓര്‍മ്മിപ്പിച്ചു. പ്രസംഗത്തിനിടെ താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റാണോയെന്നും പി ടി തോമസ് ചോദിച്ചു.
പി ടി തോമസിന്റെ ഓരോ പരാമര്‍ശത്തിനും എണ്ണിയെണ്ണി മറുപടി പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം പുരോഗമിച്ചത്. ചിലയിടങ്ങളില്‍ ആക്ഷേപിച്ചും ചിലയിടങ്ങളില്‍ അഭിമാനം കൊണ്ടുമാണ് മുഖ്യമന്ത്രി പി ടി തോമസിന്റെ പ്രകോപനത്തെ നേരിട്ടത്. പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭ എന്ന് പറഞ്ഞ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റായത് കൊണ്ടാണ് താന്‍ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നത് എന്നും പിണറായി വിജയനെ പി ടി തോമസിന് അറിയില്ലെന്നും താന്‍ ഒരു പ്രത്യേക ജനുസ്സാണെന്നും മറുപടിക്കിടെ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ ജയില്‍ കാട്ടിപ്പേടിപ്പിക്കരുതെന്നും നിങ്ങളുടെ വലിയനേതാവിന്റെ കാലത്ത് നടുതടവാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഇപ്പോഴും നട്ടെല്ല് നിവര്‍ത്തിത്തന്നെയാണ് നില്‍ക്കുന്നത് എന്നും കെ കരുണാകാരന്റെ കാലത്ത് തനിക്കേറ്റ ജയില്‍ മര്‍ദ്ദനം സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പി ആര്‍ എജന്‍സികളും അഴിമതിയുമെല്ലാം പരാമര്‍ശിക്കപ്പെട്ട പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞ ജനുസ്സ് പ്രയോഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിന്റെ തുടക്കമായത്.
താന്‍ ഒരു പ്രത്യേക ജനുസ്സാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വലിയ തള്ളായിപ്പോയി എന്ന് പറഞ്ഞുകൊണ്ടാരംഭിച്ച പ്രസംഗം പതിവുപോലെ കളിയാക്കലിലും അഴിമതി ആരോപണത്തിലും ചെന്ന് മുട്ടി. തള്ളുമ്പോള്‍ ഒന്ന് മയത്തില്‍ തള്ളണം എന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രയോഗം കടമെടുത്ത ചെന്നിത്തലയുടെ പ്രയോഗം ഭരണപക്ഷ ബെഞ്ചുകളിലും ചിരി പടര്‍ത്തി. ലാവ്ലിന്‍ കേസിന്റെ മാറ്റിവെയ്ക്കല്‍ ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തര്‍ധാര സജീവമായതുകൊണ്ടാണെന്ന് പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ആരോപണമുയര്‍ന്നപ്പോള്‍ എല്ലാവരെയും വളവിശാന്‍ ശ്രമിച്ചിട്ട് പരല്‍മീനിനെ പോലും കിട്ടിയില്ലല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇതിനിടെ പ്രതിപക്ഷ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് കയ്യടിയും കമന്റുകളും നിരന്തരം മുഴങ്ങി. പൊതുവില്‍ പരസ്പരം അലക്കുക എന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതമായിരുന്നു ഇന്നത്തെ സഭാതലം.