മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ നടത്തിയ മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി കര്‍ണാടക സര്‍ക്കാറിലും ബിജെപിയിലും പ്രതിഷേധം. തനിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തുവന്ന ബിജെപി സാമാജികരോടു പൊതുമധ്യത്തിൽ വിഴുപ്പലക്കാതെ കേന്ദ്രത്തിനു പരാതി നല്‍കാന്‍ യെദ്യൂരപ്പ നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരെയോ അദ്ദേഹത്തെ ബ്ലാക്ക്‌മെയില്‍ ചെയ്തവരെയോ മാത്രമേ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നൊള്ളൂ എന്നാണ് വിമതര്‍ ആരോപിക്കുന്നത്.
രഹസ്യ വിവരങ്ങൾ ഉൾപ്പെട്ട സിഡി കാണിച്ചു മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയാണ് പുതുതായി മന്ത്രിമാരായ ഏഴിൽ 3 പേരെങ്കിലും പദവി കയ്യാളിയതെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ പറഞ്ഞു. മുൻകാലങ്ങളിൽ മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ പ്രാദേശിക, ജാതി സമവാക്യങ്ങളും പാർട്ടിയോടുള്ള കൂറുമാണ് മാനദണ്ഡമായിരുന്നത്. എന്നാല്‍ ഇപ്പോൾ പണവും രഹസ്യ സിഡിയുമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നത് എന്ന് ബസനഗൗഡ പാട്ടീൽ ആരോപിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച പേരുകള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സുനില്‍ കുമാര്‍ കര്‍ക്കല കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടിയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുന്നവര്‍ക്ക് സ്ഥാനമില്ലെന്നത് ദുഃഖകരമായ വസ്തുതയാണ് എന്നാണ് വിമതര്‍ ഒരുമിച്ച് പറയുന്നത്.