നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ 4 കുറ്റവാളികളെ മാര്‍ച്ച് 20-ന് തൂക്കിലേറ്റും. രാവിലെ 5.30- നാണ് വധശിക്ഷ നടപ്പാക്കുക . പട്യാല ഹൌസ് കോടതിയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ ഇരയുടെ രക്ഷിതാക്കളും ഡല്‍ഹി സര്‍ക്കാരുമാണ് കോടതിയെ സമീപിച്ചത്.
കേസിലെ 4 കുറ്റവാളികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. കേസിലെ പ്രതികളായ വിനയ് ശർമ, അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കുക. പ്രതികളുടെ ദയാഹര്‍ജികള്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ നേരത്തെ മൂന്ന് തവണ കോടതി മരണവാറണ്ട് സ്റ്റേ ചെയ്തിരുന്നു. പ്രതികളുടെ നിയമവഴികള്‍ പൂര്‍ണമായും അവസാനിച്ചതിനാല്‍ മാർച്ച് 20-ലെ മരണവാറണ്ട് അന്തിമമായേക്കും.