വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച കേസിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിന്മേലാണ് കോടതിയുടെ ഉത്തരവ്. അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമലയുള്ള നിശാന്തിനി ഐപിഎസ് ആണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പെൺകുട്ടികൾ മരിച്ച കേസ് പ്രത്യേക സംഘം പുനരന്വേഷിക്കാൻ കഴിഞ്ഞ ദിവസമാണ് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് എസ് പി, എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവരാണ് കേസ് അന്വേഷിക്കുക. കേസ് ഡയറി പ്രത്യേക അന്വേഷണ സംഘത്തിന് പാലക്കാട് എസ്പി കൈമാറിയിരുന്നു.
കേസിൽ രണ്ട് പ്രതികളുടെ റിമാൻഡ് കാലവാധി കോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. വി മധു, ഷിബു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാൽ കോടതിയിൽ കീഴടങ്ങിയില്ല. പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കിയ സാഹചര്യത്തിൽ പ്രതികൾ വിചാരണ കോടതിയായ പാലക്കാട് പോക്സോ കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധി കഴിഞ്ഞയാഴ്ച കേരളാ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് കേസ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യ പ്രകാരം കേസ് സി ബി ഐക്ക് വിടാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഉത്തരവുനല്‍കി. പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം കൂടി മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.