പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി. നാളെ മുംബൈയിലെത്തി മുന്നണി മാറണമെന്ന ആവശ്യം കാപ്പന്‍ ശരദ് പവാറിനെ അറിയിക്കും.
അതേസമയം, പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്‍സിപി ഇടത് മുന്നണി വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി. കാപ്പന്‍ വിഭാഗം. 'ഇതെന്റെ സീറ്റാണ്. പാലായില്‍ മുമ്പ് മൂന്നു തവണ മത്സരിച്ചു. നാലാമത്തെ തവണയാണ് ജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത ഒരു സീറ്റ് തോറ്റ പാര്‍ട്ടിക്കു കൊടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ല. പാലായില്‍നിന്നു ജയിച്ച ഞാന്‍ എന്തിനാണ് കുട്ടനാട്ടില്‍ പോകുന്നത്'- കാപ്പന്‍ ചോദിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതിനിടെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കത്തയച്ചിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ പറയുന്നു.