ചെങ്കോട്ടയിൽ കൊടി ഉയർത്താൻ നേതൃത്വം നൽകിയ പഞ്ചാബി നടൻ ദീപ് സിദ്ദു ബിജെപിക്കാരനെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ദീപ് സിദ്ദു സിഖുകാരനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിട്ടുണ്ടെന്നും ടിക്കായത്ത് പറഞ്ഞു. ഡൽഹിയിലേത് കർഷക പ്രക്ഷോഭമാണ്, അത് അങ്ങിനെ തന്നെ തുടരുമെന്നും വാർത്താ ഏജൻസിയോട് പറഞ്ഞു. ചെങ്കോട്ടയിൽ ആക്രമണം നടത്തിയവർ മറുപടി പറയേണ്ടിവരും. കർഷക പ്രക്ഷോഭം സിഖ്കാരുടേത് മാത്രമല്ല. എല്ലാ വിഭാഗം കർഷകരും പ്രക്ഷോഭത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലേക്കുള്ള ട്രാക്റ്റർ മാർച്ച് അക്രമാസക്തമായ പശ്ചാത്തലത്തിലാണ് കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ടിക്കായത്ത് നിലപാട് വ്യക്തമാക്കിയത്.
ചെങ്കോട്ടയിൽ സിഖ് കൊടി ഉയർത്താൻ നേതൃത്വം നൽകിയ ദീപ് സിദ്ദുവിന്റെ ബന്ധങ്ങൾ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ചെങ്കോട്ടയിൽ ഖലിസ്ഥാൻവാദികൾ കടന്നുകയറിയെന്ന ബിജെപി ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ദീപ് സിദ്ദുവിന്റെ രാഷ്ട്രീയ ബന്ധങ്ങൾ പുറത്തുവന്നത്. ദീപ് സിദ്ദുവിനെ തള്ളി ബിജെപി എംപിയും നടനുമായ സണ്ണി ഡിയോൾ രംഗത്തെത്തിയിരുന്നു ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോൾ വ്യക്തമാക്കി.
ചെങ്കോട്ടയിൽ സിഖ് മതക്കാരുടെ കൊടി ഉടർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് സണ്ണി ഡിയോളിന്റെ പ്രസ്താവന. കൊടി കെട്ടിയതിന് പിന്നിൽ ദീപ് സിദ്ദുവാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. കൂടാതെ ഇയാൾ ബിജെപി അനുഭാവിയാണെന്നു തെളിയിക്കുന്ന സണ്ണി ഡിയോളിനും നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിദ്ദു സണ്ണിഡിയോളിനുവേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നു.
കൊടി ഉയർത്തിയത് താൻ തന്നെയാണെന്ന് കഴിഞ്ഞ ദിവസം ദീപ് സിദ്ദു വെളിപ്പെടുത്തിയിരുന്നു. സർക്കാറിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊടിയുയർത്തിയത്. ജനാധിപത്യ അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. അതേസമയം ദേശീയ പാതാകയെ അപമാനിച്ചില്ലെന്നും ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കി.