തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ. ശൈലജ നിര്‍വ്വഹിച്ചു. വട്ടിയൂര്‍കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് തുള്ളിമരുന്ന് വിതരണത്തിന് മന്ത്രി തുടക്കംകുറിച്ചത്. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് തുള്ളിമരുന്ന് നൽകുന്നത്. 24,49,222 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാൻ സംസ്ഥാനത്താകെ 24,690 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
5 വയസിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകണം. രോഗപ്രതിരോധ വാക്‌സിനേഷൻ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ പ്രതിരോധ തുള്ളിമരുന്ന് നൽകേണ്ടതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികൾക്ക് അവരുടെ ക്വാറന്റൈൻ പീരീഡ് കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അങ്കണവാടികൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കുട്ടികൾ വന്നു പോകാൻ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകൾ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും, കൂടാതെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പോളിയോ വിതരണം.