പെരുമ്പാവൂർ സ്വദേശിയിൽ നിന്ന് പണംവാങ്ങി കബളിപ്പിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ. 5 തവണ പരിപാടിക്ക് വരാൻ സന്നദ്ധത അറിയിച്ചിരുന്നെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടികൾ റദ്ദാക്കിയത്. പണം വാങ്ങിയതിന് പകരമായി എപ്പോൾ വേണമെങ്കിലും പരിപാടിയിൽ പങ്കെടുക്കാമെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് നടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ഇമാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ പണം കൈപ്പറ്റിയശേഷം പരിപാടിയിൽ ഇവർ പങ്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. 2016 മുതൽ 12 തവണയായാണ് 29 ലക്ഷം രൂപ നൽകിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ചാനലിന്റെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് സണ്ണി ലിയോൺ കേരളത്തിലുണ്ട്. തിരുവനന്തപുരം പൂവാർ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് ഡാനിയൽ വെബ്ബറും കേരളത്തിലുണ്ട്. ഒരുമാസത്തെ ഷൂട്ടിംഗിനായി 2 ആഴ്ചമുമ്പാണ് സണ്ണി ലിയോണും കുടുംബവും കേരളത്തിൽ എത്തിയത്.