ട്വിറ്റർ സൗത്ത് ഏഷ്യ മേധാവി പബ്ലിക്ക് പോളിസി ഡയറക്ടർ മഹിമ കൗൾ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ട്വിറ്റർ ഗ്ലോബൽ പോളിസി മേധാവി മോണിക്ക് മെഷീ അറിയിച്ചു. മഹിമയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ മോണിക്ക് തീരുമാനത്തെ അംഗീകരിക്കുന്നതായും വ്യക്തമാക്കി. പുതിയ ഡയറക്ടർ ചുമതലയേൽക്കുന്നതുവരെ മഹിമ സ്ഥാനത്ത് തുടരും. അടുത്ത മാസം അവസാനത്തോടെ പുതിയ ഡയറക്ടർ ചുമതലയേൽക്കും. 2016 ലാണ് മഹിമ ട്വിറ്ററിൽ ജോലി ആരംഭിച്ചത്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിനെതിരായ ഹാഷ്ടാഗുകൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളിയതിന് പിന്നാലെയാണ് മഹിമാ സ്ഥാനം രാജിവെച്ചത്. #modiplanningforgenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 250 അക്കൗണ്ടുകൾ നീക്കാത്തതിൽ ഇലക്ടോണിക് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ട്വിറ്ററിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസർക്കാറിന്റെ സമ്മർദ്ദത്തെ തുടർന്ന് കാരവൻ മാഗസിന്റെയും കിസാൻ ഏകതാ മോർച്ചയുടെയും അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചത് വിവാദമായിരുന്നു.