തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ , ഉടമസ്ഥാവകാശം മാറ്റല്‍ (പേര് മാറ്റല്‍), താരിഫ് മാറ്റല്‍, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇനി ജോലിയും കൂലിയും കളഞ്ഞ് നാട്ടിലെ ഇലക്ട്രിക്സിറ്റി ആപ്പീസിന് ചുറ്റും വട്ടം കറങ്ങണ്ട. പകരം 1912 ല്‍ വിളിച്ചാല്‍ മതി. ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നും ഓരോ സേവനത്തിനും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷകനെ നേരിട്ട് വിളിച്ചശേഷം വീട്ടിലെത്തി നിങ്ങളുടെ ആവശ്യം നിറവേറ്റും. 'സേവനം ഉപഭോക്താവിന്റെ വാതില്‍പ്പടിയില്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പുതിയ പരിഷ്കാരം. കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിറവേറ്റും.
ഇലക്ട്രിക്സിറ്റി ആപ്പീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്‍റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം നിലവിൽ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പരിമിതി ഒരു വിഭാഗം ജനങ്ങളെ ഇതില്‍നിന്നും അകറ്റി നിര്‍ത്തുന്നു. ഇതു കണക്കിലെടുത്താണ് അവര്‍ക്കുകൂടി ഉപകാരപ്പെടുന്ന നിലയില്‍ വൈദ്യുതി വകുപ്പിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ‘വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ’ എന്ന പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചത്. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ മുഴുവന്‍ സെക്ഷനുകളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി പൈലറ്റ് അടിസ്ഥാനത്തില്‍ വാതില്‍പ്പടി സേവനങ്ങള്‍ നടപ്പാക്കിവരികയാണ്.
തൃശൂര്‍, പെരുമ്പാവൂര്‍, ആലപ്പുഴ ഇലക്ട്രിക്കല്‍ സര്‍ക്കിളുകളിലെ ചില സെക്ഷനുകളിലും പാലക്കാട് പരീക്ഷണം വിജയകരമായ രീതില്‍ നടന്നിരുന്നു. ഇതിന്‍റെ കാര്യക്ഷമത വിലയിരുത്തിയശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ ഇലക്ട്രിക് ഡിവിഷനിലേയും ഒരു സെക്ഷനിലെങ്കിലും ഈ പദ്ധതി ആരംഭിച്ചത്. കൂടുതല്‍ ഉപഭോക്തൃ സൌഹൃദ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ട് വൈദ്യുതി വകുപ്പിനെ കാലത്തിനൊപ്പം നടത്തുക എന്ന ലക്ഷ്യമാണ് ബോര്‍ഡിനുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.