നേപീറ്റോ: മ്യാന്മറില്‍ പട്ടാളം ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചതിനെതിരായ പ്രതിഷേധം രൂക്ഷമാകുകയാണ്. മിലിട്ടറിയുടെ സകല വിലക്കുകളും ലംഘിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. വിവിധ നഗരങ്ങളിലായി ആയിരക്കണക്കിനാളുകളാണ് ജനാധിപത്യം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നത്.
രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ വ്യാപിക്കുന്നത് തടയാനായി പട്ടാള ഭരണകൂടം ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ ഇല്ലതാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ യാങ്കോനില്‍ പട്ടാള വിളക്കുകള്‍ ലംഘിച്ച് 2000 ത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരു മടങ്ങുന്ന ജനങ്ങള്‍ തെരുവില്‍ പ്രതിഷേധ റാലി നടത്തി. അവരെ പിന്നീട് യാങ്കന്‍ സര്‍വകലാശാല കവാടത്തില്‍ പൊലിസ് അറസ്റ്റുചെയ്തു.
ജനുവരി അവസാനമാണ് മ്യന്‍മറില്‍ സൈനിക അട്ടിമറി നടന്നത്. ആങ് സാങ് സൂകിയും പ്രസിഡന്റ് വിന്‍ മിന്റുമുള്‍പ്പെടെയുളള നേതാക്കളെ തടങ്കലിലാക്കി, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് സൈന്യം ഒരു വര്‍ഷത്തേക്ക് ഭരണം ഏറ്റെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായെന്നാരോപിച്ച് അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിച്ച സൈന്യവും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ ചേരാനിരിക്കെയാണ് സൈന്യത്തിന്റെ നീക്കമുണ്ടായത്. വോട്ടെടുപ്പില്‍ നടന്ന ക്രമക്കേടുകള്‍ പരിഹരിക്കാനായി അധികാരം പിടിച്ചെടുക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആങ് സാങ് സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. സൈനിക പിന്തുണയുളള പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, തടവിലാക്കിയ നേതാക്കളെ മോചിപ്പിച്ച് മ്യാന്‍മറില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കയും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.