ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്നും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ അംഗവും തൃണമൂൽ നേതാവുമായ മഹുവ മൊയ്ത്ര രാജ്യസഭയിൽ ഗൊഗോയിക്കെതിരേ നടത്തിയ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് ഇന്ത്യൻ നീതിന്യായവ്യവസ്ഥയെക്കുറിച്ചുള്ള ഗൊഗോയുടെ പരാമർശം.
ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020-ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം പോയവര്‍ഷം മൂന്ന് ലക്ഷത്തോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 6,000-7,000 പുതിയ കേസുകള്‍ സുപ്രീം കോടതി സ്വീകരിച്ചു. കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000-ത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു.
തനിക്കെതിരെ 'വനിതാ രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും മഹുവ മൊയ്ത്രയുടെ പേര് പരാമര്‍ശിക്കാതെ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസംഗിച്ച മെഹുവ മൊയ്ത്രയ്‌ക്കെതിരെ കോടതിയില്‍ പോകുമോ എന്നായിരുന്നു അവതാരിക അദ്ദേഹത്തോട് ചോദിച്ചത്.