പ്രതിഷേധിക്കുന്നവരെയും വിയോജിക്കുന്നവരെയും ദേശവിരുദ്ധ ശക്തികളായി മുദ്രകുത്തി വേട്ടയാടാനും നിശബ്ദരാക്കാനുമുള്ള മോഡി - അമിത് ഷാ തന്ത്രത്തെ പ്രതിരോധിച്ചേ പറ്റൂ... ഭയപ്പെട്ടു നാം പിന്മാറിക്കൂടാ.
ദിശ രവി എന്ന ഇരുപത്തിയൊന്നുകാരിയെ ടൂൾ കിറ്റ് കേസിൽ ബംഗളൂരുവിൽ വച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനായിരുന്നു. ഫാസിസ്റ്റുകൾ ഈ 21 കാരിയെ എന്തിനാണ് ഭയപ്പെടുന്നത്? ട്രാൻസിറ്റ് റിമാൻഡ് പോലും ഇല്ലാതെയാണ് ദിശയെ ഡൽഹിയിൽ എത്തിച്ചത്. അഭിഭാഷകൻ പോലും എത്തും മുൻപ് പാട്യാല ഹൗസ് കോടതിയിൽ ഡ്യൂട്ടി മജിസ്ട്രേറ്റ് ന് മുന്നിൽ ഹാജരാക്കി 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കടുത്ത നീതി ലംഘനമാണ് ഇതെന്ന് രാജ്യത്തെ മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച്ച ജോലി ചെയ്യുന്ന ഡ്യൂട്ടി മജിസ്ട്രേറ്റ് ന് മുന്നിൽ ഹാജരാക്കിയാൽ ആകെ ചെയ്യേണ്ടത് ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയാണ്. എന്നിട്ട് പിറ്റേന്ന് റഗുലർ കോടതിയിൽ ഹാജരാക്കുക.
ഇപ്പോൾ നിയമസഹായം പോലും ലഭ്യമാക്കാതെ ആ കുട്ടിയെ പൊലീസിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഏത് കോടതിയിലാണ് ഹാജരാകുന്നത് എന്ന് അഭിഭാഷകനെയോ ബന്ധുക്കളെയോ അറിയിച്ചതുമില്ല. വാദിക്കാൻ ആളില്ലാതെ ദിശ രവി ആ മജിസ്‌ട്രേറ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞു. താൻ രാജ്യത്തിന് എതിരായി ഒന്നും ചെയ്തില്ല എന്ന് ആ 21 കാരി പറഞ്ഞു. കർഷകരോടും ഗ്രെറ്റ ട്യൂൻബെർഗിനോടും അനുഭാവം തോന്നി ദിശ ചെയ്ത കാര്യം എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്? സ്വന്തം അഭിപ്രായവും വിയോജിപ്പും പറയാനും പ്രചരിപ്പിക്കാനുമുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്.