നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ ഹരിപ്പാട് സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. മുല്ലപ്പളളി രാമചന്ദ്രന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷനേതാവ് രമേഷ് ചെന്നില്ലത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായുളള ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം. ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, കെഎസ് ശബരിനാഥന്‍ തുടങ്ങിയവരുമായും ചര്‍ച്ച നടത്തിയതായി രമേഷ് പിഷാരടി സ്ഥിരീകരിച്ചിട്ടുണ്ട്.
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലതെന്ന്' പിഷാരടി പറഞ്ഞു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിന്റെ ആവശ്യപ്രകാരം വേദിയിൽ പിഷാരടി ഉമ്മൻ ചാണ്ടിയെ അനുകരിക്കുകയും ചെയ്തു.
രമേശ് പിഷാരടിയുടെ ഉറ്റസുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നുവെന്ന വാര്‍ത്ത സന്തോഷകരമെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. ധർമജൻ കോൺഗ്രസിനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാന്‍ തയാറെന്ന് ധർമജൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.