രാഷ്ട്രീയ കാരണത്താല്‍ സലിംകുമാറിനെ ഒഴിവാക്കിയെന്ന ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. പ്രായം 50 പിന്നിട്ടെന്ന വാദം നിരത്തി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ തിരിതെളിക്കുന്ന അവാർഡ് ജേതാക്കളായ ചലച്ചിത്രകാരന്മാരുടെ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കിയെന്ന് സലിംകുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാര്‍ പറഞ്ഞു.
എന്നാല്‍, സലിംകുമാറിനെ അവഗണിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കി മേള നടക്കില്ലെന്നും കമല്‍ വിശദീകരിച്ചു. അദ്ദേഹത്തെ മനഃപൂർവം ഒഴിവാക്കേണ്ട കാര്യമില്ല. എല്ലാ അവാർഡ് ജേതാക്കളെയും വേദിയിൽ കൊണ്ടുവരാനാകില്ല. ചെറുപ്പക്കാരായ ചലച്ചിത്ര പ്രവർത്തകരെയാണ് ഉദ്ദേശിച്ചത്. മമ്മൂട്ടിയും മോഹൻലാലും ഒന്നും വരുന്നില്ല. മേളയിൽ രാഷ്ട്രീയം കലര്‍ത്തരുത് എന്നും അദ്ദേഹം പറഞ്ഞു. സലിംകുമാറിനെ ഫോണിൽ വിളിച്ചു വിശദമായി സംസാരിച്ചതാണ്. നേരിട്ട് ചെന്ന് ക്ഷണിക്കാമെന്നും പറഞ്ഞതാണ്. എന്നിട്ടും നിരസിച്ചെങ്കില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്നും കമല്‍ പറയുന്നു.
അതേസമയം, ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നു നടൻ സലിംകുമാർ വ്യക്തമാക്കി. ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റം. ഷാജി എന്‍.കരുണിനെയും അക്കാദമി ഭാരവാഹികള്‍ അവഹേളിച്ചെന്ന് സലിംകുമാര്‍ വിമര്‍ശിച്ചു.