കേരളത്തില്‍ വീണ്ടും പുതിയ കൊറോണ വൈറസ് മൂലമുള്ള രോഗമായ കോവിഡ്-19 സ്ഥിരീകരിച്ചതോടെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. രോഗവിവരം മറച്ചുവയ്ക്കുന്നതും തെറ്റാണെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ആവർത്തിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 വെനീസ് – ദോഹ, QR 514 ദോഹ – കൊച്ചി വിമാനങ്ങളില്‍ ഫെബ്രുവരി 28-നും 29-നും കൊച്ചിവരെ യാത്ര ചെയ്തവര്‍ അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനിടെ, വ്യാപകമായ വ്യാജ പ്രചാരണങ്ങളും സജീവമാണ്. പൊങ്കാലയുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ വ്യാജ പ്രചാരണം. പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടിൽ രോഗാണുക്കൾ നിർജ്ജീവമാകുമെന്ന ടി. പി. സെൻകുമാറിന്‍റെ ഭൂലോക മണ്ടത്തരത്തെയും മന്ത്രി പുച്ചിച്ചു തള്ളി. കൊവിഡ്-19 രോഗം ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
29-ന് വെനീസ് - ദോഹ, ഫ്ലൈറ്റില്‍ ഇറ്റലിയില്‍ നിന്നും വന്ന ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് വന്ന വിവരം അവര്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇത് നിയമപരമായി തെറ്റാണ്. ആശുപത്രിയില്‍ എത്താന്‍ മടിച്ച അന്‍പത്തിയഞ്ചുകാരനേയും ഭാര്യയേയും ഇരുപത്തിരണ്ടുകാരനായ മകനേയും ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.