പൗരത്വ നിയമം, കാശ്മീരിലെ നിയന്ത്രണം എന്നീ വിഷയങ്ങളിൽ കേന്ദ്ര നയങ്ങളെ വിമർശിച്ച മലേഷ്യൻ പ്രധാനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യ മലേഷ്യയ്ക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തീക ഉപരോധം ശക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
പാമോയിൽ ഇറക്കുമതി നിയന്ത്രിച്ചതിന് തൊട്ടുപിറകെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി. സ്വതന്ത്ര ഇറക്കുമതി വിഭാഗത്തിലായിരുന്ന പാമോയിലിന് മേൽ നിയന്ത്രണമേർപ്പെടുത്തിയത് ഫലത്തിൽ ഇറക്കുമതി നിരോധിക്കുന്നതിന് തുല്യമായ നടപടിയായാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ രണ്ടാമത്തെ പാമോയിൽ ഉൽപ്പാദക രാജ്യമാണ് മലേഷ്യ. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉപഭോക്താക്കളായ ഇന്ത്യയുടെ നടപടി സാമ്പത്തീക രംഗത്ത് മലേഷ്യക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം മലേഷ്യ ഒരു ചെറിയ രാജ്യമാണെന്നും ഇന്ത്യയുമായി പ്രതികാരത്തിനില്ലെന്നും പ്രധാനമന്ത്രി ഡോ.മഹാതീർ മുഹമ്മദ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള പാമോയിൽ ഇറക്കുമതി കുറയുന്നത് മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ മറ്റുവഴികൾ തേടും. എന്നാൽ അഭിപ്രായങ്ങളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.