മ്യാന്‍മര്‍: മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതമായി തുടരുന്നു. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. മ്യാൻമറിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് മ്യാൻമറിലെ യുഎൻ പ്രതിനിധി ക്രിസ്റ്റിൻ ഷ്രാനർ ബർഗെനർ പറഞ്ഞു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്.
അതേസമയം, പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂകിക്കെതിരെ രണ്ട് കേസ് കൂടി ചുമത്തി. നിലവിൽ ഇവർക്കെതിരെ രണ്ട് കേസുണ്ട്. അക്രമങ്ങൾക്ക് പ്രേരിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്. കോടതി നടപടികളിൽ സൂകി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഫെബ്രുവരി ഒന്നിന് സൈന്യം തടവിലാക്കിയശേഷം അവർ ആദ്യമായാണ് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 15നാണ് അടുത്ത വാദം കേൾക്കൽ.
പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎൻ പ്രതിനിധികൾ പറഞ്ഞു.