ബാഗ്ദാദ്: ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ ഇറാഖ് സന്ദർശനത്തിന് തുടക്കമായി. ഇറാഖിലെത്തുന്ന മാര്‍പാപ്പയെ ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി സ്വീകരിക്കും. മൂന്നുദിവസത്തെ സന്ദർശനത്തിനിടെ ഷിയാ ആത്മീയാചാര്യനായ ആയത്തുല്ല അലി അൽ സിസ്താനി അടക്കമുള്ളവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്.
ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക് ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് സന്ദർശനം. ബാഗ്ദാദ്, മൊസൂള്‍, ഖുറാഘോഷ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇതിനു പുറമെ എബ്രില്‍ മേഖലയിലെ കുര്‍ദിഷ് അധികൃതരുമായും കൂടിക്കാഴ്ചയുണ്ട്. 150,000 ത്തോളം ക്രിസ്ത്യന്‍ വിഭാഗക്കാരാണ് മേഖലയിലെ കുര്‍ദിഷ് സേനയുടെ സംരക്ഷണയില്‍ കഴിയുന്നത്. യസീദി വിഭാഗം ഉള്‍പ്പെടയുള്ള രാജ്യത്തെ മറ്റ് ന്യൂന പക്ഷങ്ങളുടെ പ്രതിനിധികളും മാര്‍പാപ്പയുമായി ചര്‍ച്ച നടത്തും.
മാർപാപ്പയുടെസന്ദർശത്തിന് സുരക്ഷയൊരുക്കാൻ 10,000 സൈനികരെയാണ് സർക്കാർ നിയോഗിച്ചിട്ടുള്ളത്. സദ്ദാം ഹുസൈൻ പ്രസിഡന്റായിരിക്കെ ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ബഗ്ദാദ് സന്ദർശനത്തിന് അനുമതി നൽകിയിരുന്നില്ല.